16.7.07

കഥകളുടെ മുത്തശ്ശി

ഓര്‍മകള്‍തുടങ്ങുന്നതുതന്നെ വയസ്സറിഞ്ഞുകൂടാത്ത എന്റെ മുത്തശ്ശിയില്‍ നിന്നാ‍ണ്.ഒരിക്കലും റവുക്ക ഇടാത്ത,ഞാന്നുകിടന്ന് കാറ്റിലാടുന്ന മുലകളുള്ള,മുഖത്തും ശരീരത്തിലാകെയും ചുളിവുകളുള്ള അവസാനിക്കാത്ത കഥകളുടെ മുത്തശ്ശി.ഞാന്‍ ആ വൃദ്ധസ്വരൂപത്തെ
അമ്മച്ചി എന്നു വിളിച്ചു.ആകെ ഒറ്റമുണ്ടുമാത്രം ഉടുത്ത് നഗ്നതയെ ഭയപ്പെടാതെ അവര്‍ എന്നെ മടിയില്‍ കിടത്തി കഥകളും പാട്ടുകളും പ്രാര്‍ത്ഥനകളുമായി ഉറവപൊട്ടി.മണ്ണെണ്ണവിളക്കിന്റെ
പുകപിടിച്ചപ്രകാശത്തില്‍ അമ്മച്ചി കഥപറയുമ്പോള്‍ മുഖത്തു കഥകളിക്കുന്ന ഭാവങ്ങള്‍കണ്ട് ഞാന്‍ അമ്പരന്നു.അമ്മച്ചി ഒരത്ഭുതമാണ് എനിക്കിപ്പോഴും.എന്റെ ഓര്‍മകളുടെ പിറവികാലം മുതല്‍ ഒടുവില്‍
സ്വയം തീരുമാനിച്ചുറപ്പിച്ചപോലെ പട്ടിണികിടന്നു മരണത്തിലേക്കുമാഞ്ഞു പോകുന്നതുവരെ ഒരേമുഖവും ഒരേ രൂപഭാവങ്ങളും മാത്രമായി ജീവിച്ച അത്ഭുതം.ഏനിക്ക് എന്റെയീ മുപ്പതുവര്‍ഷത്തെ കൊച്ചു ജീവിതത്തിനിടയില്‍ അണിയേണ്ടിവന്നിട്ടുള്ള വേഷങ്ങളും ആടേണ്ടിവന്നിട്ടുള്ള ഭാവപ്പകര്‍ച്ചകളും ആലോചിച്ചുപോകുന്നു ഞാന്‍.ചിലപ്പോഴൊക്കെ എന്റെ പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളും ഇപ്പോഴത്തെ മുഖവും കണ്ണാടിയിലൂടെ നോക്കി ഞാന്‍ അമ്പരന്നിരിക്കാറുണ്ട് . ഞാന്‍ തന്നെയാണ് ഞാനെന്ന് എങ്ങനെ പറയാന്‍ കഴിയും!
ഒരുപക്ഷേ അമ്മയുടെതിനേക്കാള്‍ ഞാന്‍ നുണഞിട്ടുള്ള മുലകള്‍ അമ്മച്ചിയുടേതാണ് .ഓര്‍മയുള്ളതും. “അമ്മിഞ്ഞയില്ലല്ലോ”എന്നു ഞാന്‍ പരിഭവപ്പെടുമ്പോള്‍ അമ്മച്ചിപറയുമായിരുന്നു “ഞാനെന്തു ചെയ്യാനാ ഉള്ളതൊക്കെ നിന്റെ തന്തയും അവന്റെ തള്ളയും കൂടി കുടിച്ചു തീര്‍ത്തില്ലിയൊ”.വാടിയ ചെമ്പരത്തിപൂവുപോലെ ഞരമ്പുകള്‍ തെളിഞ്ഞുതൂങ്ങിയ മുലകളായിരുന്നു അമ്മച്ചിക്ക് മുലപ്പാലിനുപകരം എനിക്കു കിട്ടിയിരുന്നത് കഥകളാണെന്നു മാത്രം.അമ്മച്ചിക്ക് എത്ര
വയസ്സായിരുന്നു എന്നെനിക്കറിയില്ല എനിക്കുമാത്രമല്ല ആര്‍ക്കും.അമ്മച്ചി അതൊരിക്കലും പറഞ്ഞുമില്ല. ഇടക്കു വെറുതെ ചോദിക്കുമ്പോള്‍ അമ്മച്ചി നാണം കലര്‍ന്ന ഒരുചിരിയില്‍ ചോദ്യങ്ങളെ നാണം കെടുത്തി. നൂറിനുമേലുണ്ടെന്നാ‍ണ് മരിച്ചശേഷം ആളുകള്‍പറഞ്ഞിരുന്നത്. പക്ഷേ
എനിക്കു വിശ്വാസം പോരാ ആയിരംവര്‍ഷങ്ങളുടെ കഥകളായിരുന്നു അമ്മച്ചിയുടെ സമ്പാദ്യം. തകര്‍ന്നു പോയ ഒരു തറവാടിന്റെ അവസാനത്തെ ആണ്‍പിറപ്പായിരുന്നു ഞാന്‍. ചൂതുകളിച്ചും
നാടുതെണ്ടിനടന്നു ഭോഗിച്ചും മുത്തച്ഛന്മാര്‍ നശിപ്പിച്ചതിന്റെ ബാക്കി,കഴിവും കുതന്ത്രവും ഉള്ളവര്‍ കൊണ്ടുപോയി.ഞങ്ങള്‍ക്ക് ആകെയുണ്ടായിരുന്നത് മണ്ണുകൊണ്ടുള്ള ചുവരുകളും
പഴയോലകൊണ്ടുള്ള ഒരു മേല്‍ക്കൂരയുമായിരുന്നു. പഴയോലക്കിടയിലൂടെ കോഴിമുട്ടപോലെ ചാണകത്തറയിലേക്കു ചാടുന്നആകാശം കണ്ടാണ് ഞാന്‍ വളര്‍ന്നത്.എല്ലാപേരില്‍ നിന്നും ഒറ്റക്കാകുമ്പോള്‍എന്റെ ഏറ്റവും വലിയവിനോദമായിരുന്നു ഈ മുട്ടപിടിക്കല്‍, അമ്മച്ചിയുള്ളപ്പോള്‍
മുലകുടിയും കഥകേള്‍ക്കലും.മുരടനായ അപ്പൂപ്പന്റെ വീട്ടില്‍ നിന്നും മരച്ചീനിമാവില്‍ ചുട്ടെടുത്ത അപ്പവും പറഞ്ഞാലും കേട്ടാലും മതിവരാത്ത കഥകളുമായി അമ്മച്ചിവരുന്നതും കാത്തുഞാനിരിക്കും. ചിലപ്പോഴൊക്കെ അമ്മച്ചിയുടെ മടിക്കുത്ത് തള്ളിനില്‍ക്കുന്നുണ്ടാവും. അന്ന് വയറിനുള്ളില്‍
എനിക്കൊരു കുഞ്ഞനുജത്തിയേയും ചുമന്നു നടന്നിരുന്ന എന്റെ അമ്മയുടെ പുറത്തേക്കു തള്ളിനില്‍ക്കുന്ന വയര്‍ പോലെ.ചോദ്യം ചിരിക്കുന്ന എന്റെ മുഖത്തുനോക്കി അമ്മച്ചി പറയും “ഗര്‍ഭം”.
അമ്മച്ചിയുടെ ഗര്‍ഭം ഒഴിയുന്നത്കുറേ നെന്മണികളായിട്ടായിരുന്നു.അപ്പൂപ്പന്‍ കാണാതെ പത്തായം തുറന്ന് മോഷ്ടിച്ചു കൊണ്ടുവന്നിരുന്ന നെന്മണികള്‍.ശരിക്കും അതൊരു മോഷണമായിരുന്നില്ല. എല്ലാം അമ്മച്ചിയുടേതായിരുന്നു.അമ്മച്ചിയെ കൂടെനിര്‍ത്തിയിരുന്നത് അപ്പൂപ്പനായിരുന്നതുകൊണ്ട് എല്ലാം
നോക്കിനടത്തിയിരുന്നതും അപ്പൂപ്പനായിരുന്നു.അപ്പൂപ്പനറിയാതെ ഒന്നും അ മ്മച്ചിക്ക്‌ എടുക്കാനാകുമായിരുന്നില്ല.അറിഞ്ഞുകൊണ്ട് അപ്പൂപ്പന്‍ ആര്‍ക്കും ഒന്നും കൊടുക്കുകയുമില്ലായിരുന്നു. അപ്പൂപ്പന്റെ കഴുത്തില്‍ തുറിച്ചു നിന്നിരുന്ന ഗോയിറ്ററുണ്ടായിരുന്നു.കഥകള്‍മതിയാവാതെ ശാഠ്യം പിടിക്കുമ്പോള്‍ അമ്മച്ചി അപ്പൂപ്പന്റെ പേരുപറഞ്ഞായിരുന്നു എന്നെ ഭയപ്പെടുത്തിയിരുന്നത്.കഴുത്തില്‍ തുറിച്ചുനില്‍ക്കുന്നത് ഒരു കണ്ണാണത്രേ ആരെയും നോക്കി ഭസ്മമാക്കാന്‍ കെല്‍പ്പുള്ള ഒരു മൂന്നാം
കണ്ണ്.കുട്ടിക്കാലത്ത് ഒരിക്കലും അപ്പൂപ്പന്റെ മൂന്നാം കണ്ണ് ഞാന്‍ കണ്ടിട്ടില്ല,എപ്പോഴും അതിനെ ചുറ്റി ഒരു തോര്‍ത്തുമുണ്ടുമിട്ടാണ് അപ്പൂപ്പന്‍ നടക്കുക. എനിക്കിപ്പോഴും അറിയില്ല അപ്പൂപ്പനെ,
(അമ്മച്ചിയുടെ മുതിര്‍ന്ന മകനാണ് അപ്പൂപ്പന്‍) അമ്മച്ചി എന്തിനായിരുന്നു ഭയപ്പെട്ടിരുന്നതെന്ന് എന്തുചെയ്തിരുന്നതും അപ്പൂപ്പന്‍ കാണാതെയായിരുന്നു.അമ്മച്ചിയുടെ തറവാട്ടുസ്വത്തില്‍നിന്നും
മുറ്റം നിറയെ തേങ്ങാവെട്ടികൂട്ടുമ്പോള്‍ ആരും കാണാതെ ഒന്നെടുത്തു “പാത്തുവയ്ക്കും” മിക്കവാറും അതും ഞങ്ങള്‍ക്കായിരിക്കും അല്ലെങ്കില്‍ നിത്യദൌര്‍ബല്യമായിരുന്ന കരുപട്ടിചക്കര വാങ്ങിക്കാന്‍ ചന്തയില്‍ പോകുന്ന പെണ്ണുങ്ങളുടെ കയ്യില്‍ വില്‍ക്കാന്‍ കൊടുത്തയക്കും.അച്ചന് സര്‍ക്കാര്‍ജോലികിട്ടിയതോടെ കുറച്ചു ദൂരെയായി ഞങ്ങള്‍ വീടുവെച്ചു മാറി. എനിക്ക് പത്തുവയസ്സുള്ളപ്പോള്‍.അതിനുശേഷം
അമ്മച്ചിയെ കാണുന്നത് ഒന്നുകില്‍ ഏതെങ്കിലും അവധികളില്‍ അപ്പച്ചിയോടൊപ്പം അപ്പൂപ്പന്റെ വീട്ടിലേക്കു പോകുമ്പോഴോ രണ്ടുകിലോമീറ്ററോളം കാല്‍നടയായി അമ്മച്ചി ഞങ്ങളുടെ വീട്ടിലേക്കു
തനിച്ച് വരുമ്പോഴോ ആണ്. കുറച്ചു നാള്‍ ഞങ്ങളുടെകൂടെ നിന്നശേഷം പൊടുന്നനെ ഒരു ദിവസം അമ്മച്ചിപറയും “പോണം മക്കളേ” .അതുപിന്നെ അവസാന വാക്കാണ്.പക്ഷേ വന്നതുപോലെ
ഒറ്റക്കൊരിക്കലും തിരിച്ചുപോകില്ല ഞങ്ങള്‍ ആരെങ്കിലും കൊണ്ടുവിടണം.വഴിയില്‍ ഒരു നൂറെടുത്തെങ്കിലും ഇരിക്കും എന്നുള്ളതുകൊണ്ട് അമ്മച്ചിയെ കൊണ്ടുവിടുന്നത് ഒരു ദിവസത്തെ
അധ്വാനമാണ്.അത് എല്ലാവര്‍ക്കും വലിയ വിമുഖതയായിരുന്നു,എനിക്കും അങ്ങനെ തന്നെ.സ്കൂള്‍ കഴിഞ്ഞതോടെ ഞാന്‍ അമ്മച്ചിയെ കാണുന്നതുതന്നെ അപൂര്‍വമായിട്ടായിരുന്നു.അര്‍ഥമില്ലാത്ത
എന്തിലൊക്കെയോ മുഴുകി ഒഴുകിനടക്കുകയായിരുന്നു ഞാന്‍.അപ്പൂപ്പന്റെ വീട്ടിലേക്കു പോകാന്‍ എനിക്കെല്ലായ്പ്പോഴും ഒരു താല്പര്യക്കുറവുംഉണ്ടായിരുന്നു.വല്ലപ്പോഴും പോകുമ്പോള്‍ അമ്മച്ചിക്ക്
ആകെ കൊണ്ടുപോയിരുന്നത് കുട്ടികള്‍ക്കു കൊടുക്കാറുള്ള നാരങ്ങാമിഠായി .നാണം കലര്‍ന്ന, പല്ലില്ലാത്ത ചിരിയോടെ അമ്മച്ചി അതു വാങ്ങി നുണയും.

മരണം തന്നെ വിളിക്കുന്നില്ല എന്നതായിരുന്നു ഒരോ തവണ കാണുമ്പോഴും അമ്മച്ചിക്കു പറയാനുണ്ടായിരുന്ന ഏറ്റവും വലിയ ദുഖം.അപ്പോഴൊക്കെ ഒരുപരാതികൊണ്ട് ഞാന്‍ അമ്മച്ചിയുടെ വായടക്കും. “അമ്മച്ചിക്ക് എന്റെ പിള്ളേരെ കാണാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ്
അങ്ങനെ പറയുന്നത്”.എന്റെ കൈ പിടിച്ച് മുഖത്തു ചേര്‍ത്തുകൊണ്ട് അമ്മച്ചിപറയും.“നിന്റെ പിള്ളയും കണ്ടിട്ടേ അമ്മച്ചിപോകൂ..എന്നാലും ഇനിയങ്ങു പോകണ്ടേ മക്കളെ”.അമ്മച്ചിയെ അവസാനമായി കാണുമ്പോള്‍ മരണശയ്യയിലിലായിരുന്നു ആ മെലിഞ്ഞശരീരവും അബോധമായിത്തീര്‍ന്ന മനസും.ഞാനും ശ്രീജയും പ്രണയാനന്തരമുള്ള കലഹങ്ങളെ തുടര്‍ന്ന്
വീട്ടില്‍ നിന്നും പിരിഞ്ഞു വാടകവീട്ടിലേക്ക്‌ മാറിതാമസിക്കുകയായിരുന്നു.പരിഭവങ്ങള്‍ കുത്തിനിറച്ച
സ്വരത്തില്‍ അച്ചന്റെ ഒരു ഫോണ്‍‌വിളി വന്നു.അമ്മച്ചിക്ക് ഒട്ടും സുഖമില്ല,ഒന്നും കഴിക്കുന്നില്ല, ആരെയുംതിരിച്ചറിയുന്നില്ല,മരിച്ചുപോകും.വളരെ ചമ്മലോടെയായിരുന്നു ആ സന്ദര്‍ശനം. എല്ലാവര്‍ക്കും ചോദിക്കാനും അറിയാനും ഉണ്ടായിരുന്നത് എന്റെപ്രണയത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെ കുറിച്ചുമായിരുന്നു. വീടുമാറിയതെന്തിന് ?ഇപ്പോള്‍ എങ്ങനെ നന്നായി ജീവിക്കുന്നുവോ?അവള്‍ വന്നതിനെക്കാള്‍ മെലിഞ്ഞുപോയല്ലോടാ....അങ്ങനെ കൂര്‍ത്തുമൂര്‍ത്തചോദ്യങ്ങള്‍ ഓരോ
വേലിക്കരികില്‍നിന്നും ഓരോ വാതില്‍ മറവില്‍നിന്നും ഞങ്ങള്‍ക്കു നേരേ. അമ്മച്ചി നനച്ചുവിരിച്ച കരിയിലപോലെ തടിക്കട്ടിലില്‍ കിടക്കുകയായിരുന്നു.ഞാന്‍ അടുത്തുപോയി. ആളുകള്‍പറഞ്ഞു മനസിലാവില്ലാ॥ആരെയും തിരിച്ചറിയുന്നില്ല.ഞാന്‍ അമ്മച്ചിയുടെ കൈപിടിച്ചു. അമ്മച്ചി ഒന്നനങ്ങി എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.ഞാന്‍ പറഞ്ഞു....സനല്‍. പരിചയത്തിന്റെ ആഴമുള്ള
ഒരുപുഞ്ചിരി വരണ്ടുപോയ ആ ചുണ്ടുകളില്‍ ഒന്ന് തലോടി മടങ്ങിപ്പോയി.ശ്രീജയെ അടുത്തേക്കു നീക്കിനിര്‍ത്തി ഞാന്‍ പറഞ്ഞു...എന്റെ പെണ്ണ്..അമ്മച്ചിയുടെ കൈകള്‍ ചലിക്കുന്നതിന്റെ
തരം‌ഗങ്ങള്‍ എനിക്കറിയാമായിരുന്നു.പറയാത്തവാക്കുകളുടെ തള്ളലില്‍ ആ വെളുത്ത കണ്ണുകളുടെ കടല്‍ ഇളകുന്നുണ്ടായിരുന്നു.അമ്മച്ചി എന്റെ കൈപ്പത്തിക്കുള്ളില്‍ പരതുന്നതുപോലെ തോന്നി. അപ്പോള്‍ എന്തോ ഒരു കുറ്റബോധവും എന്നിലേക്കുവീശിയെത്തി..ഒരു നാരങ്ങാമിഠായിപോലും
ഇല്ലാതെ........
അമ്മച്ചി ഒന്നും കഴിക്കുന്നില്ല എന്നതായിരുന്നു രോഗം.ഞാന്‍ പറഞ്ഞു ആശുപത്രിയില്‍ കൊണ്ടുപോകാം. വയസ്സായില്ലേ ഇനിയെന്താശുപത്രി? ആള്‍ക്കാര്‍ ചോദിച്ചു.ഞാന്‍ പറഞ്ഞു എന്നാലും കൊണ്ടുപോകാം....കഴുത്തില്‍ വിഷത്തിന്റെ മൂന്നാം കണ്ണുള്ള അപ്പൂപ്പന്‍ കടന്നു വന്നു. താക്കീതിന്റെ സ്വരത്തില്‍ ഗര്‍ജ്ജിച്ചു ‘നീയവരെ കൊല്ലാതെ കൊല്ലണ്ട‘ .ഞാന്‍ പത്തിമടക്കി മൌനത്തിന്റെ ഗുഹക്കുള്ളില്‍ കയറി ഒളിച്ചു.ആര്‍ത്തിയോടെ പായുന്ന ചോദ്യങ്ങളില്‍ നിന്നും കൊത്തിവലിക്കുന്ന നോട്ടങ്ങളില്‍ നിന്നും എത്രയും പെട്ടെന്ന് ഓടിയൊളിക്കാന്‍ കൊതിക്കുന്നുണ്ടായിരുന്നു മനസ്സ്.നാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മച്ചി മരിച്ചു.അപ്പൂപ്പന്‍ കരയുന്നതു കണ്ട ആദ്യത്തെ ദിവസം. ഇപ്പോഴും ചില രാത്രികളില്‍ അമ്മച്ചിയുടെ തളര്‍ന്ന സ്വരം അടുത്തിരുന്ന് ചിലമ്പും “കഥ കഥ കാരണംകോട്ടമ്പലത്തിലെ തേങ്ങമൂത്തിളതായതെന്തു കഥ.”

11 comments:

ആ‍പ്പിള്‍ said...

പ്രിയ സനല്‍, താങ്കളുടെ ‘തൂവലുകള്‍’ എന്ന കവിത വായിച്ചിട്ടാണ് ഇവിടെ എത്തിയത്. ഇവിടേയുമുണ്ട് എനിക്ക് താങ്കളുമായി ഒരുപാട് സമാനതകള്‍.
എനിക്കുമുണ്ട് ഇതുപോലൊരമ്മച്ചി. വാതോരാതെ നാട്ടുവിശേഷങ്ങളും കഥകളും പറയുന്ന, പ്രായമേറെച്ചെന്നിട്ടും മക്കള്‍ക്കും അവരുടെ മക്കള്‍ക്കും അരിയും പലഹാരങ്ങളും കിലോമീറ്ററുകള്‍ താണ്ടി എത്തിക്കാന്‍ പ്രയാസപ്പീട്ടിരുന്ന, പലസാഹചര്യങ്ങളാലും സ്വന്തം അമ്മയെ തിരിഞ്ഞു നോക്കാന്‍ മക്കള്‍ക്ക് സമയമില്ലാതായപ്പോള്‍ ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് “സ്വയം തീരുമാനിച്ചുറപ്പിച്ചപോലെ പട്ടിണികിടക്കുന്ന ”, അപ്പൂപ്പന്റെ മരണശേഷം ഏകാന്തതയില്‍ സമയം തള്ളി നീക്കുന്ന, ഈശ്വരന്‍ വിളീക്കണില്ലല്ലോ എന്ന് ആവലാതിപ്പെടുന്ന,ഇന്നും ജീവിച്ചിരിക്കുന്ന അവരെ വല്ലപ്പോഴും മാത്രമേ പോയികാണാന്‍ സാധിക്കാറുള്ളൂ.
ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ വല്ലത്തൊരസ്വസ്ഥത. മക്കളുടേയും ചെറുമക്കളുടേയും വരവും കാത്തിരിക്കുന്ന അമ്മച്ചിമാര്‍ ഒട്ടനവധി ഉണ്ടാകുമല്ലേ?

ഏതായാലും ഈ ഓര്‍മ്മക്കുരുക്കുകള്‍ എന്നേയും ഓര്‍മ്മകളുടെ കുരുക്കില്‍ കുടുക്കി.

സമാനതകള്‍ ഒരുപാടുള്ളതു കൊണ്ടാവാം, താങ്കളുടെ എഴുത്തുകളെല്ലാം എന്നെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്.

ഓര്‍മ്മകളൊക്കെ ഇനിയുമെഴുതൂ, എന്റെ അനുഭവങ്ങളും എപ്പോഴെങ്കിലുമൊക്കെ സമയലഭ്യതയനുസരിച്ച് എഴുതാം.

ആ‍പ്പിള്‍ said...

താങ്കളുടെ രചനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ബ്ലോഗുകളുടെ ലോകത്ത് എത്തിയിട്ട് ചുരുങ്ങിയ നാളുകളേ ആയിട്ടുള്ളുവെങ്കിലും എനിക്ക് മനസിലായ ഒരു കാര്യം, പോസ്റ്റുകള്‍ നേരിട്ട് വായിക്കുന്നതിനേക്കാളധികം മറ്റ് വായനക്കാര്‍ നമ്മുടെ പോസ്റ്റുകളിലിടുന്ന കമന്റുകള്‍ കണ്ടാണ് മിക്കവാറും ബ്ലോഗര്‍മാര്‍ നമ്മുടെ പോസ്റ്റ്കള്‍ വായിക്കാനെത്തുക എന്നാണ്. ഇതിന് അവര്‍ ഏതെങ്കിലും കമന്റ് അഗ്രഗേറ്ററുകളാണ് ഉപയോഗിക്കുന്നത്. മറുമൊഴികള്‍ എന്ന ഗൂഗിള്‍ ഗ്രൂപ്പ് ഇത്തരത്തിലൊന്നാണ്. താങ്കളുടെ പോസ്റ്റില്‍ വരുന്ന കമന്റുകള്‍ ഈ ഗ്രൂപ്പിലെത്തിക്കാന്‍ ബ്ലോഗ് സെറ്റിംഗ്സിലെ കമന്റ്സ് ഹെഡറില്‍ Comment Notification Address എന്നതിന് marumozhikal@gmail.com എന്ന് കൊടുത്താല്‍ മതിയാകും.

കൂടുതല്‍ പേര്‍ താങ്കളുടെ രചനകള്‍ ആസ്വദിക്കട്ടെ.

Sanal Kumar Sasidharan said...

സ്നേഹിതാ,
താങ്കള്‍ ഒരു പ്രചോദനമായി തീര്‍ന്നിരിക്കുന്നു എന്നു പറയാതെ വയ്യ.എഴുത്തുകാരെന്നല്ല എഴുതാന്‍ പേനയെടുക്കുന്നവരൊക്കെ പെണ്‍സ്വഭാവമുള്ളവരാണെന്നു തോന്നിപ്പോകുന്നു.ഒരല്‍പ്പം പുകഴ്ത്തല്‍ വല്ലാതെ കൊതിക്കുന്ന തരള ഹൃദയര്‍,വായനക്കാരോ കറിയെത്ര നന്നായാലും ഉപ്പിലും മുളകിലും കയറിപ്പിടിച്ചു കല്ലുകടിച്ചു തുപ്പുന്ന ഭര്‍ത്താക്കന്‍മാരും.എന്തായാലും വായനകള്‍ക്കു വളരെ നന്ദി.തെറ്റുകള്‍ ചൂണ്ടിക്കാട്ടുകകൂടിച്ചെയ്തില്ലെങ്കില്‍ ഞാന്‍ ഒരു കൊച്ചമ്മയായിപ്പോകും കേട്ടോ :)

Visala Manaskan said...

"പരിചയത്തിന്റെ ആഴമുള്ള
ഒരുപുഞ്ചിരി വരണ്ടുപോയ ആ ചുണ്ടുകളില്‍ ഒന്ന് തലോടി മടങ്ങിപ്പോയി"

പ്രിയ സനല്‍. കാണാന്‍ വൈകിപ്പോയി. വണ്ടര്‍ഫുള്‍ എഴുത്ത്. അമ്മച്ചിയെ പറ്റി വളരെ റ്റച്ചിങ്ങായി എഴുതിയിരിക്കുന്നു. ഓര്‍മ്മക്കുരുക്കുകള്‍! ഉശിരന്‍ പേര്‍.

ഒരുപാട് ഒരുപാട് എഴുതുക സുഹൃത്തെ. വലിയ ഒരു വായനാ സമൂഹം തന്നെ ബ്ലോഗിന് സ്വന്തമായുണ്ട്. പക്ഷെ, ആയിരത്തോളം ബ്ലോഗുകള്‍. നൂറോളം പോസ്റ്റുകള്‍. വായിക്കേണ്ട പലതും വായിക്കാതെ പോകുന്നു.

എല്ലാവിധ ആശംസകളും.

സ്‌നേഹത്തോടെ...

ഇട്ടിമാളു അഗ്നിമിത്ര said...

പുതിയ പേരിലൊരു കമന്റ് എന്റെ ബ്ലൊഗില്‍ കണ്ടപ്പൊ ആരാന്നറിയാന്‍ വന്നതാ... പക്ഷെ .. ഓര്‍മ്മകളുടെ തുടക്കം കണ്ടപ്പൊ വായിക്കാതിരിക്കാന്‍ കഴിഞില്ല... നല്ല എഴുത്ത്... നല്ല മുത്തശ്ശിയും..നല്ല മുത്തശ്ശി കഥകള്‍ കേട്ട് വളര്‍ന്ന സനലിനോട് ഒരല്‍പ്പം അസൂയ തോന്നി.. കാരണം മുത്തശ്ശിയല്ല അമ്മ പോലും ഒരു കഥ പറഞ്ഞുതന്ന ഓര്‍മ്മ എനിക്കില്ല..

ഇനിയും വരാം കേട്ടൊ.. സനാതനം കൂടി നോക്കട്ടെ... :)

അജയ്‌ ശ്രീശാന്ത്‌.. said...

താങ്കളെപ്പോലെ നല്ല രീതിയില്‍ ഭംഗിയായി എഴുതുന്ന ഒരു എഴുത്തുകാരന്റെ സൃഷ്ടികള്‍ കണ്ടെത്താന്‍ വൈകിപ്പോയി എന്ന്‌ തോന്നുന്നുവോ.........ആവോ........
എന്തായാലും നല്ല കഥ തന്നെട്ടോ...............

Dinkan-ഡിങ്കന്‍ said...

നല്ല ആഖ്യാന ശൈലി:)

Sanal Kumar Sasidharan said...

നന്ദി..വിമര്‍ശനങ്ങള്‍ കൂടി അറിയിക്കണം :)

വേണു venu said...

സനാതനന്‍‍,
അനുഭവത്തിന്‍റെ ചോരയും നീരും പടര്‍ത്തിയ നിങ്ങളുടെ അക്ഷരങ്ങള്‍‍, വളരെ ലളിതമായൊരമ്മൂമ്മയെ വരച്ചു വച്ചിരിക്കുന്നു. മനോഹരം. ആശംസകള്‍‍.:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിരിക്കുന്നൂ.പുതുവത്സരാശംസകള്‍.!!

Cartoonist said...

:) എന്നെഴുതിയാല്‍ മനസ്സിലാവ്വൊ ?