11.8.07

മരുന്നു മണമുള്ള ബാല്യം

ബാല്യത്തിന്റെ ഓര്‍മ്മപ്പുസ്തകത്തില്‍ ആദ്യം കയ്യൊപ്പിട്ടിരിക്കുന്നത് കൂക്കുവിളികള്‍ മുഴക്കുന്ന ഒരിരുളന്‍ തുരങ്കത്തിലേക്ക് മുങ്ങി വമ്പന്‍ കെട്ടിടങ്ങളുള്ള നഗരത്തിലേക്ക് പൊങ്ങുന്ന ഒരു തീവണ്ടിയാത്രയാണ്.
പിന്നീട് അതേ തീവണ്ടിയില്‍ നഗരയാത്രകള്‍ നടത്തുമ്പോഴാണ് കൂക്കുവിളികള്‍ മുഴക്കുന്നത്‌ തുരങ്കമല്ല, യാത്രക്കാരായ കൌമാര വികൃതികളാണെന്ന് എനിക്കുമനസ്സിലായത്.അച്ചന്റെ മടിത്തട്ടിലിരുന്നു കൊണ്ടുള്ള ആ യാത്രകള്‍ എല്ലായ്പ്പോഴും ഡോക്ടറുടെ അടുത്തേക്കുള്ളതായിരുന്നു. മരുന്നു ചുവയുള്ള ഉറക്കങ്ങള്‍ സമ്മാനിക്കുന്ന തീവണ്ടി യാത്രകള്‍. ആദ്യമൊക്കെ മരുന്നു കുടിക്കാന്‍ എനിക്കു വലിയ മടിയായിരുന്നു.നാടുനടുക്കുന്ന കരച്ചിലുകള്‍ വിലപ്പോകുന്നില്ലെന്നു വന്നപ്പോള്‍ അനുസരണയോടെ മരുന്നുകുടിക്കാന്‍ പഠിച്ചു ഞാന്‍.ബാല്യത്തിന്റെ ഓര്‍മകള്‍ക്ക് ഇപ്പോഴുംചവര്‍പ്പുള്ള ഒരു മരുന്നുമണമാണ്.
അനുജത്തിയും ഞങ്ങളുടെയൊപ്പംതന്നെ താമസിച്ചിരുന്ന മാമിയുടെ മകളും അല്ലാതെ എനിക്കധികം കൂട്ടുകാരില്ലായിരുന്നു. കൂട്ടുകാരോടൊപ്പം കളിക്കാന്‍ ഒരിക്കലും അമ്മയനുവദിച്ചിരുന്നില്ല. “തീനം വരും” എന്നതായിരുന്നു കാരണം.കൂട്ടുകാരോടൊപ്പം കളിക്കുക എന്ന സ്വപ്നത്തെക്കുറിച്ച് എനിക്കും ഇരട്ടമനസ്സായിരുന്നു.പോളിയോ എന്നൊരു കോമാളി തീനം എന്റെ വലതുകാലിന്റെ പാതിശേഷിയെ കൂട്ടിക്കൊണ്ടു പോയിരുന്നതുകൊണ്ട് സഹപാഠികളും അയല്‍‌പക്കക്കാരുമായ കുട്ടികള്‍ മൊണ്ടിയെന്ന് ഓമനപ്പേര്‍ വിളിക്കുന്നതായിരുന്നു കാരണം.എനിക്ക് ഓടിനടക്കാനോ മരം കയറാനോ ഒന്നും ഒരു കുഴപ്പവും തോന്നിയിരുന്നില്ലെങ്കിലും അവരോടൊപ്പം മിടുക്കോടെ കളിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ വല്ലാതെ സംശയിച്ചിരുന്നു.വല്ലപ്പോഴും അമ്മയുടെ കണ്ണുവെട്ടിച്ചുള്ള കളിക്കാന്‍ പോക്കിന് കിട്ടിയിരുന്ന സമ്മാനം ചോരച്ചുവപ്പുള്ള വീഴ്ച്കകളും “മോങ്ങിക്കൊണ്ടുള്ള”മടക്കവും ആയതുകൊണ്ട് ആ പേടി വര്‍ദ്ധിതവീര്യത്തോടെ എന്നില്‍ സ്ഥിര താമസമാക്കുകയും ചെയ്തു.

അസുഖങ്ങള്‍ എന്നില്‍ ഐന്ദ്രജാലികമായി പെയ്യുന്നത് ഞാന്‍ അമ്പരപ്പോടെ നോക്കി നിന്നിട്ടുണ്ട്. ക്ലാസ്മുറിയില്‍ ഒരിക്കലും അടങ്ങിനില്‍ക്കാത്ത ഒരു മനസ്സായിരുന്നു എനിക്ക്.സാറന്മാര്‍ കണക്കിന്റെ കളികളോ ചെറുശേരിക്കവിതകളോ കൊണ്ട് ശബ്ദായമാനമാക്കുന്ന ക്ലാസ്സ്മുറികളില്‍ മിക്കപ്പോഴും അവസ്സാനത്തെ ബഞ്ചിലിരുന്ന് സ്വപ്നം കാണുകയാവും ഞാന്‍.ഏതെങ്കിലും മരക്കൊമ്പില്‍ കപീഷിനൊപ്പമോ മാനത്ത് മായാവിയുടെ തോളിലോ ഒക്കെയാവും ഞാന്‍.ഒരിക്കല്‍ ഈ സ്വപ്നാടനം അതിന്റെ രസപൂര്‍ത്തിയിലെത്തിനില്‍ക്കവേയാണ് മലദ്വാരത്തിലൂടെ എന്തോ ഒന്ന് നുഴഞ്ഞിറങ്ങുന്നത് ഞാനറിഞ്ഞത് നിലവിളിച്ചുകൊണ്ട് ചാടിയെണീല്‍ക്കുമ്പോള്‍ നിക്കറിനുള്ളില്‍ നിന്നും താഴേക്കു വീഴുന്നു വെളുത്തു മെലിഞ്ഞ ഒരു വിര.എന്റെ കരച്ചിലിനെ മുക്കിക്കൊണ്ട് ഉയര്‍ന്ന പൊട്ടിച്ചിരിയുടെ ശബ്ദഘോഷം ഇപ്പോഴും കാതുകളിലുണ്ട്.പിന്നീടൊരിക്കല്‍ സംഭവിച്ചത് എനിക്കുപോലും രസകരമായി തോന്നിയ ഒരു തീനമാണ്‍്.സര്‍ക്കസില്‍പ്പോലും ആരും പിന്നോട്ടുവളഞ്ഞ് നിലം തൊടുന്നത് കണ്ടിട്ടില്ലാത്ത ഞാന്‍ വാടിയ വാഴക്കൈപോലെ പിന്നോട്ടു വളഞ്ഞുപോകുന്നു.ഓരൊ നാലുചുവടിനും ഓരോ വീഴ്ച്ച എന്നതായിരുന്നു കണക്ക്.അമ്മയുടെ നിലവിളിയുടെ കരവലയത്തില്‍ ആശുപത്രിയിലെത്തിച്ചേര്‍ന്നപ്പോഴാണ് മറ്റൊരത്ഭുതം.ആശുപത്രി മുറ്റത്ത് നിറയെ ഉണ്ണിമാങ്ങക്കളുള്ള ഒരു മാവുണ്ടായിരുന്നു.എന്നെ ഉണ്ണിമാങ്ങകള്‍ കാട്ടിക്കൊതിപ്പിച്ചിട്ടാണ് ഒരു വെള്ളവസ്ത്രക്കാരി എന്റെ ഞരമ്പുകളിലേക്ക് ഒരു സിറിഞ്ച് ശീതളപാനീയം കുത്തിക്കയറ്റിയത്.ഞാന്‍ ഉണ്ണിമാങ്ങകളില്‍നിന്നും
കണ്ണെടുക്കാതെ കരഞ്ഞുകൊണ്ടിരുന്നു.നിലവിളി നിലച്ചപ്പോഴാണ് ഞാനറിയുന്നത് എന്റ്റെ കഴുത്തിനുമുകളിലുള്ളതെല്ലാം ഉണ്ണിമാങ്ങകളുടെ കാഴ്ച്ചയില്‍ ഉറച്ചുപോയിരിക്കുന്നു.പിന്നീടുണ്ടായത് ഞാന്‍ നിര്‍ത്തിയ നിലവിളിയില്‍ ഏച്ചുകെട്ടിയ അമ്മയുടെ രോദനമായിരുന്നു.ഓര്‍മ്മയുടെ തീവണ്ടി ഏതോ ഇരുളന്‍ തുരങ്കത്തിലേക്ക് ഓടിക്കയറിയതു കൊണ്ട് ബാക്കി ഒന്നും വ്യക്തമല്ല.

ആയിടക്കാണ് ഒരുവേനലവധിക്കാലത്ത് എന്റെ കളിക്കൊതിയിലേക്ക് ഒരുകൂട്ടുകാരിയെത്തുന്നത്.സാധാരണ കുട്ടികളെല്ലാം വേനലവധിക്കാലത്ത് അവരുടെ ബന്ധുവീടുകളില്‍ പോയി നില്‍ക്കുന്ന പതിവുണ്ടായിരുന്നു ഞങ്ങളുടെ നാട്ടില്‍.ഞങ്ങള്‍ക്കും (എനിക്കും അനുജത്തിക്കും)അത് വലിയ കൊതിയായിരുന്നെങ്കിലും അച്ചന്‍ ഒരിക്കലും അതനുവദിച്ചിരുന്നില്ല.
ഞങ്ങളെക്കാണാതെ അച്ചനുറക്കംവരില്ല എന്നതായിരുന്നു കാരണം പറഞ്ഞിരുന്നത്.വീട്ടില്‍ എന്നെയും അനുജത്തിയേയും കൂടാതെ മാമിയുടെ മകള്‍കൂടിയുണ്ടായിരുന്നു.അവധിക്കാലത്ത് അവളെ മാമി ഭര്‍തൃസഹോദരിയുടെ വീട്ടില്‍ വിട്ടു പകരം അവര്‍ അവിടത്തെ കുട്ടിയെ ഞങ്ങളുടെ വീട്ടിലേക്കും.സൌമ്യ എന്നായിരുന്നു അവളുടെപേരെന്ന് ഓര്‍മ്മയില്‍ ഇപ്പോഴും മായാതെ കുറിക്കപ്പെട്ടിരിക്കുന്നു.അക്കാലത്ത് എന്റെ ഇഷ്ടതാരങ്ങള്‍ മായാവി, രാജു, രാധ പിന്നെ മാമാട്ടിക്കുട്ടിയമ്മ(ഇന്നത്തെ ചലച്ചിത്രതാരം ശാലിനി)എന്നിവരായിരുന്നു.സൌമ്യക്ക് മാമാട്ടിക്കുട്ടിയുടെ ഛായയായിരുന്നു.മുന്നോട്ടു കോതി ക്രോപ്പു ചെയ്ത മുടിയും വട്ടത്തിലുള്ള മുഖവും ഉമ്മിണിമൂക്കും ഫ്രില്ലുവച്ച ഫ്രോക്കും ഒക്കെയായി ഒരരയന്ന ചന്തം.ആദ്യദിവസം അവളെന്നോടൊന്നും മിണ്ടിയില്ല ഞാനും അങ്ങനെ തന്നെ,എങ്കിലും ഇടക്കിടെ ആരാധനാപാത്രമായ മാമാട്ടിക്കുട്ടിയുടെ തനിപ്പകര്‍പ്പിനെ ഞാന്‍ ഒളികണ്‍പാര്‍ക്കുന്നുണ്ടായിരുന്നു.അതവള്‍ കാണുമ്പോള്‍ ഞാന്‍ മിഴിവലിക്കുകയും ചെയ്തിരുന്നു.അവള്‍ക്ക് അനുജത്തിയോടായിരുന്നു കൂടുതലടുപ്പം. അതുകാണുമ്പോള്‍ എനിക്ക് വല്ലാത്ത അസൂയപെരുത്തു. എന്റെ എന്തെങ്കിലും കളിപ്പാട്ടങ്ങളില്‍ അവരെങ്ങാനും തൊടുന്നുണ്ടോ എന്നു നോക്കിയിരിക്കുകയായിരുന്നു ഞാന്‍.തൊടട്ടെ എന്നിട്ടാണ് !(ഈ സ്വഭാവം ഞാനിപ്പോഴും കൊണ്ട് നടക്കുന്നുണ്ട്) .പിറ്റേ ദിവസം അവളെന്നോടുമിണ്ടിത്തുടങ്ങി എന്റെ സ്വകാര്യ സമ്പാദ്യങ്ങളായ ബാലരമയുംപൂമ്പാറ്റയും ഒക്കെ അവള്‍ക്കു നല്‍കാന്‍ എനിക്ക് സര്‍വ്വസന്നദ്ധതയായിരുന്നു.പക്ഷേ അവള്‍ക്കിഷ്ടമായത് എന്റെ വെള്ളാരംകല്ലുകളുടെ നിധിച്ചെപ്പായിരുന്നു വിവിധ നിറത്തിലും ആകൃതിയിലും വലിപ്പത്തിലും ഉള്ള വെള്ളാരം കല്ലുകള്‍.അതുമാത്രമാണ് അവള്‍ക്ക് നല്‍കാന്‍ എനിക്കു സമ്മതമില്ലായിരുന്ന ഏകവസ്തുവും.അതു പക്ഷേ എവിടെയോ നഷ്ടമായി ഓര്‍മകള്‍ ഒട്ടും എഴുതിവയ്ക്കാത്ത ജീവിതത്തിന്റെ ഏതുപേജില്‍‌വെച്ചാണ് അതുണ്ടായതെന്ന് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നില്ല.എന്തായാലും രണ്ടുമൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളോടൊപ്പം മണ്ണപ്പം ചുട്ട്, കഞ്ഞിയും കറിയും കളിക്കാനും ചിരട്ട
ത്രാസുതൂക്കി പലോഞ്ഞനക്കട(പലവ്യഞ്ജനക്കട)കളിക്കാനും മീശവരച്ചും സാരിയുടുത്തും അച്ചനുമമ്മയും കളിക്കാനുമൊക്കെ അവള്‍ പഠിച്ചു.ഞങ്ങളോട് കൂടുന്നതിനുമുന്‍പ് അവള്‍ക്കാകെ
അറിയാമായിരുന്നത് ജോണീജോണീ യെസ്പപ്പായും ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാറും പോലുള്ള നഴ്സറിറൈമുകല്‍ക്കൊപ്പം തുള്ളിക്കളിക്കാന്‍ മാത്രമായിരുന്നു.ഞങ്ങളവളെ ചെമ്പരത്തിപ്പൂവിന്റെ ചുവട്ടിലെ പച്ചക്കോളാമ്പികൊണ്ട് ചുടക്ക്‌പൊട്ടിക്കാനും ആനത്തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാനും കുഴിയാനയെക്കൊണ്ട് പടംവരപ്പിക്കാനും പഠിപ്പിച്ചു.അതിന് ഞാനും അനുജത്തിയും തമ്മില്‍ ഒരു മത്സരം തന്നെയായിരുന്നു.ഒരുദിവസത്തെ അച്ചനും അമ്മയും കളിയ്ക്കിടെയായിരുന്നു രസകരമായ ആ സംഭവം.ഞാനായിരുന്നു അച്ചന്‍,അവള്‍ അമ്മ ,അനുജത്തി മതിനി(നാത്തൂന്‍).അവള്‍ക്ക് അമ്മയാകാന്‍ ഫ്രോക്കിനുമുകളിലൂടെ ഒരു തോര്‍ത്ത് വലിച്ചിട്ടാല്‍ മതിയായിരുന്നു.എനിക്കാണെങ്കില്‍ മീശവരക്കുകയും ഓലക്കാല്‍ക്കണ്ണടവച്ച് ഒരിക്കലും ഗൌരവം നില്‍ക്കാത്ത മുഖത്ത് ഗൌരവം വരുത്തുകയുംവേണമായിരുന്നു.അവള്‍ വളരെക്കുറഞ്ഞദിവസങ്ങള്‍കൊണ്ട് തുമ്പപ്പൂച്ചോറു വയ്ക്കാനും മരച്ചീനിയില തോരന്‍ വയ്ക്കാനും ചെമ്പരത്തിപ്പൂ കറിവയ്ക്കാനും നല്ലവണ്ണം പഠിച്ചിരുന്നു.സ്വാദിഷ്ടമായ ഊണിനു ശേഷം കണ്ണടച്ചു രാത്രിയെ സൃഷ്ടിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.പ്രഭാതത്തില്‍ കോഴികൂവി.കോഴിയായി കൂവേണ്ടതും ഞാന്‍ തന്നെ,കൂവിയ ശേഷം കണ്ണടച്ചുകിടക്കണം ഭാര്യവന്നുവിളിക്കുമ്പോഴേ കണ്ണുതുറക്കാവൂ.അവള്‍ വന്നു വിളിച്ചു.ഞാന്‍ വലിയ ഉറക്കം നടിച്ചുകിടന്നു വീണ്ടും വിളിപ്രതീക്ഷിച്ച് കണ്ണടച്ച് കിടന്ന എന്റെ ചന്തിക്ക് ടപ്പേ എന്നൊരടിവീണു.ഞാന്‍ ചാടി എണീറ്റു.“എന്തിനെന്നെ അടിച്ചു”ഞാന്‍ നിഷ്കളങ്കതയോടെ ചോദിച്ചു വെള്ളാരം കല്ലുകള്‍ ചൊരിയുമ്പോലെ അവള്‍ ചിരിയോട് ചിരി.“എന്തിനെന്നെ അടിച്ചു”.................“അച്ചന്‍ വിളിച്ചിട്ടെണീറ്റില്ലെങ്കില്പിന്നെ അമ്മയെന്താ ചെയ്യും..?” അവളുടെ ചോദ്യം.എനിക്കവളുടെ ചെമ്പന്‍ രോമങ്ങള്‍ വരിവച്ചുപാകിയിട്ടുള്ള തുടുത്തകവിളില്‍ ഒരുമ്മകൊടുക്കാന്‍ തോന്നി.ആ തോന്നല്‍ അന്നെങ്ങനെയുണ്ടായെന്നറിയില്ല അതു ഞാന്‍ പ്രയോഗിക്കുകയും ചെയ്തു എന്റെ മീശക്കരി അവളുടെ കവിളില്‍ ചുമ്പനത്തിന്റെ സാക്ഷ്യമെഴുതി.അതിന്റെ പേരില്‍ അമ്മയും മാമിയുമൊക്കെ എന്നെ ഒരുപാടുകളിയാക്കുകയും ചെയ്തു.
അന്ന് അവളോട് തോന്നിയ കൂട്ടിനെ എന്തുപേരിട്ടാണ് വിളിക്കുക...അറിയില്ല...അവള്‍ പോകുമ്പോള്‍ ഞാനും അനുജത്തിയും ഒരുപാടുകരഞ്ഞു.അവളും...എത്ര കരഞ്ഞാലും കൈവെള്ളയില്‍ നില്‍ക്കാതെ പോകുന്ന ഒരവധിക്കാലമാണോ ജീവിതം!പിന്നീടൊരിക്കലും അവളെ കണ്ടിട്ടില്ല.അവള്‍ പോയി ഏറെ താമസിയാതെ മാമനും മാമിയും ബന്ധം പിരിഞ്ഞു.പിന്നീട് അവളെക്കുറിച്ചുള്ള ഓര്‍മകള്‍പോലും ഇല്ലായിരുന്നു എന്നാണ് പറയേണ്ടത്.പക്ഷേ ഇപ്പോള്‍ പൊടുന്നനെ...... മഴയില്‍ കൂണുകള്‍മുളക്കുമ്പോലെ....ഓര്‍മകള്‍...ഓര്‍മകള്‍....